Monday 14 March 2016

അജ്ഞാതമായിത്തന്നെ നിൽക്കുന്നു

കവിത എഴുതാനാവാത്തതുപോലുള്ള
കാലാവസ്ഥകളിൽ
പാർക്കുന്ന മൃഗം
പുറം തൊലിയിൽനിന്ന്
ഊർന്നുവരുന്നു
അതിന്റെ മുള്ളുകൾ
അത് മേലുരഞ്ഞിട്ടുണ്ടോ
ചോരപൊടിഞ്ഞെങ്കിൽ
തുടച്ചുമാറ്റിയ
തൂവാല ഇപ്പോഴും കയ്യിലുണ്ടോ
കാലാവസ്ഥകളിൽ നിന്ന്
സ്വയം പിൻവലിക്കുന്ന മൃഗം.
നിന്റെ വാസസ്ഥാനം
ശരിക്കറിയാത്ത
കൊച്ചു പൂച്ചകളുണ്ട്.
കണ്ടിട്ടുണ്ടോ
എന്ന്
നമ്മോട് ചോദിക്കുമ്പോലെ
2
കവിതയോടിപ്പോഴിപ്പോൾ
ഉടക്കുന്നതുപോലെ
ഒരാൾ
അതിനെ
വളർത്തിയിരുന്നെന്ന്
കേട്ടിട്ടുണ്ട്.
അതിനെപ്പറ്റി
ഒന്നും അറിയാതിരിക്കുന്നതിലുള്ള
അവ്യക്തതകൾ,
അവ്യക്തതകൾ
ഇട്ടുതരുന്ന
നഖപ്പാടുകൾ
പിന്നെപ്പിന്നെ
വിയർപ്പുകിനിയുമ്പോൾ
കാറ്റടിക്കുന്നതുപോലെ
വിയർപ്പ്
മുരളുമ്പോൾ
നീറുന്ന നീറലുകൾ
അതാണോ
ഇവിടെ വിഷയം
അറിഞ്ഞിടത്തോളം
ഒരു മൃഗത്തിന്
പങ്കെടുക്കാനാവുന്ന
ചോരയെപ്പറ്റിയാണ്
കാര്യങ്ങൾ.
നീറട്ടെ
3
ഒരു മൃഗത്തിന്
സ്കെച്ചുവീഴുന്നു
എന്ന പാട്ട്
തെരുവിൽ വെയ്ക്കുന്നു
അല്ലെങ്കിൽത്തന്നെ
എന്താണത് ചെയ്യുന്നത്
നമുക്കതിൽ
എന്തുണ്ട് വിഹ്വലതകൾ
ഉള്ളം കൈപോലെയാണ്
ചതിയൻ തെരുവേ
നിന്റെ കുതറലിരപിടികൾ
എന്ന്
അത്
തിരിച്ചു പാടുമോ
എന്നിട്ട് ഓടുമോ